
ബെംഗളൂരു: അവകാശ ഓഹരിയിൽ നിന്നു ലഭിച്ച പണം എജ്യു–ടെക് കമ്പനിയായ ബൈജൂസ് എസ്ക്രോ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടില്ലെന്ന് നിക്ഷേപ പങ്കാളികൾ ദേശീയ കമ്പനികാര്യ ട്രൈബ്യൂണലിനെ ധരിപ്പിച്ചു.
തൽസ്ഥിതി നിലനിർത്താനുള്ള ഫെബ്രുവരി 27ലെ ട്രൈബ്യൂണൽ ഉത്തരവ് മറികടന്ന് അവകാശ ഓഹരികൾ കൈമാറിയതായും അവർ ആരോപിച്ചു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ബൈജൂസിന്റെ മൂല്യം 22 ശതകോടി ഡോളറിൽ നിന്ന് 20 ദശലക്ഷം ഡോളറായി കമ്പനി താഴ്ത്തിയതിനെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവെയാണിത്.
എന്നാൽ ഈ ആരോപണങ്ങളെ എതിർത്ത ബൈജൂസ്, നിയമപ്രകാരമേ പ്രവർത്തിച്ചിട്ടുള്ളൂ എന്നു വാദിച്ചു.
ഒരാഴ്ചയ്ക്കകം ഇതു സംബന്ധിച്ച അപേക്ഷ നൽകാൻ കോടതി നിക്ഷേപകർക്കു നിർദേശം നൽകി. രണ്ടാഴ്ചയ്ക്കകം എതിർവാദം കോടതിയിൽ സമർപ്പിക്കുമെന്ന് ബൈജൂസിന്റെ അഭിഭാഷകർ അറിയിച്ചു. കേസ് ജൂൺ 6ന് വീണ്ടും പരിഗണിക്കും.
അവകാശ ഓഹരി വിൽപനയ്ക്കെതിരെ നിക്ഷേപകരായ പ്രോസസ്, ജനറൽ അറ്റ്ലാന്റിക്, ചാൻ– സക്കർബർഗ് ഇനിഷ്യേറ്റീവ്, പീക്ക് ഫിഫ്റ്റീൻ എന്നിവരാണ് ട്രൈബ്യൂണലിനെ സമീപിച്ചത്.
ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെ പുറത്താക്കാൻ നിക്ഷേപക കൂട്ടായ്മ ഫെബ്രുവരി 23ന് തീരുമാനിച്ചിരുന്നു.
ഇതു ചോദ്യം ചെയ്ത ഹർജിയിൽ, ഹൈക്കോടതി ഇടക്കാല സ്റ്റേ നൽകിട്ടുണ്ട്.