![](https://www.livenewage.com/wp-content/uploads/2022/06/flipkart.png)
ഡൽഹി: ചൈനീസ് ടെക്‌നോളജി കമ്പനിയായ ടെൻസെന്റ്, ഫ്ലിപ്കാർട്ടിന്റെ സഹസ്ഥാപകനായ ബിന്നി ബൻസാലിൽ നിന്ന് യൂറോപ്യൻ സബ്‌സിഡിയറി വഴി ഫ്ലിപ്പ്കാർട്ടിന്റെ 264 മില്യൺ യുഎസ് ഡോളറിന്റെ (ഏകദേശം 2,060 കോടി രൂപ) ഓഹരികൾ വാങ്ങിയതായി ഔദ്യോഗിക രേഖകൾ വ്യക്തമാകുന്നു. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിന് ഇന്ത്യയിൽ മാത്രമാണ് പ്രവർത്തന സാന്നിധ്യമുള്ളത്. തന്റെ ഓഹരിയുടെ ഒരു ഭാഗം ടെൻസെന്റ് ക്ലൗഡ് യൂറോപ്പ് ബിവിക്ക് വിറ്റതിന് ശേഷം ബൻസാലിന് നിലവിൽ ഫ്ലിപ്പ്കാർട്ടിൽ ഏകദേശം 1.84 ശതമാനത്തിന്റെ ഓഹരി ഉണ്ട്.
ഇടപാടിന് ശേഷം ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിന്റെ നിലവിലെ മൂല്യം 37.6 ബില്യൺ യുഎസ് ഡോളറാണ്. സിംഗപ്പൂരിലെ സോവറിൻ വെൽത്ത് ഫണ്ടായ ജിഐസി, സിപിപി ഇൻവെസ്റ്റ്‌മെന്റ്‌സ്, സോഫ്റ്റ്‌ബാങ്ക് വിഷൻ ഫണ്ട് 2, വാൾമാർട്ട് എന്നിവയുടെ നേതൃത്വത്തിൽ കമ്പനി ഈയിടെ 3.6 ബില്യൺ ഡോളർ സമാഹരിച്ചിരുന്നു. ടെൻസെന്റ് നിക്ഷേപം നടത്തിയ നിരവധി കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്.
അതേസമയം ഈ വാർത്തകളോട് പ്രതികരിക്കാൻ ഫ്ലിപ്കാർട്ട് തയ്യാറായില്ല.