
ന്യൂഡൽഹി: രണ്ടാം പാദത്തിൽ മഹീന്ദ്ര ഹോളിഡേയ്‌സ് ആൻഡ് റിസോർട്ട്‌സ് ഇന്ത്യ ലിമിറ്റഡിന്റെ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം 30 ശതമാനം ഇടിഞ്ഞ് 41.39 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ കമ്പനി 59 കോടി രൂപയുടെ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം രേഖപ്പെടുത്തിയതായി എംഎച്ച്ആർഐഎൽ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
അവലോകന പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 598.36 കോടി രൂപയായി ഉയർന്നു, മുൻ വർഷം ഇതേ കാലയളവിൽ ഇത് 546.4 കോടി രൂപയായിരുന്നു. കൂടാതെ കമ്പനിയുടെ മൊത്തം ചെലവ് 574.66 കോടി രൂപയായി വർധിച്ചതായി കമ്പനി അറിയിച്ചു.
റൂം ഇൻവെന്ററിയിലെ ത്വരിതപ്പെടുത്തലും കൂട്ടിച്ചേർക്കലിലെ വളർച്ചയും എക്കാലത്തെയും ഉയർന്ന മൊത്തം വരുമാനം നേടാൻ തങ്ങളെ സഹായിച്ചതായി എംഎച്ച്ആർഐഎൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കവിന്ദർ സിംഗ് പറഞ്ഞു.
രണ്ടാം പാദത്തിൽ, മൗണ്ട് അബുവിലെയും കാഠ്മണ്ഡുവിലെയും (നേപ്പാൾ) പുതിയ റിസോർട്ടുകൾ വഴിയും ഗാംഗ്‌ടോക്ക് (സിക്കിം) റിസോർട്ടിന്റെ വിപുലീകരണത്തിലൂടെയും നിലവിലുള്ള ഇൻവെന്ററിയിലേക്ക് 116 മുറികൾ കുടി കമ്പനി ചേർത്തു. കമ്പനിക്ക് നിലവിൽ മൊത്തം 86 റിസോർട്ടുകളിലായി 4,715 മുറികളാണുള്ളത്.