
ന്യൂഡല്‍ഹി: യുഎസ് താരിഫ് ആഘാതങ്ങള്‍ നേരിടാന്‍ വാണിജ്യ മന്ത്രാലയം പദ്ധതി ആവിഷ്‌ക്കരിക്കുന്നു. 50 രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി വര്‍ദ്ധിക്കാനുള്ള നീക്കമാണ് ഇതില്‍ പ്രധാനത്തേത്. ഇതില്‍ 20 എണ്ണത്തിന് പ്രത്യേക പ്രാധാന്യം കല്‍പിച്ചിരിക്കുന്നു.
കൂടാതെ ഏഷ്യന്‍ സമ്പദ് വ്യവസ്ഥകളിലില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനമായി. ലോക വ്യാപാര സംഘടന ഏഷ്യയില്‍ വ്യാപാര വിപുലീകരണം പ്രവചിച്ചതിന്റെ പശ്ചാത്തലത്തിലാണിത്.
ഭക്ഷ്യ ഉത്പന്ന കയറ്റുമതി വികസന അതോറിറ്റി ഇതിനകം പുതിയ 28 വിപണികളിലേയ്ക്ക് കയറ്റുമതി നടത്തി കഴിഞ്ഞു. ഫാസ്റ്റ് ട്രാക്കിംഗ് ഫ്രീ ട്രേഡ് കരാര്‍ ചര്‍ച്ചകളും പുരോഗമിക്കുന്നു.
ഒമാനുമായുള്ള ഇഎഫ്ടിഎ കരാര്‍ ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ആസിയാന്‍ സമ്പദ്വ്യവസ്ഥകളായ പെറു, ചിലി, ന്യൂസിലന്‍ഡ് എന്നിവരുമായി ചര്‍ച്ചകള്‍ ത്വരിതപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുകെ കരാര്‍ പ്രകാരം ആറ് മാസത്തിനുള്ളില്‍ തൊഴില്‍ പ്രാധാന്യമുള്ള മേഖലകളിലെ താരിഫ് പൂജ്യത്തിലേക്ക് കുറയുകയും ഇത് യുഎസ് തീരുവകാരണമുള്ള നഷ്ടം ഭാഗികമായി നികത്തുകയും ചെയ്യും.
സര്‍ക്കാര്‍ പരിശോധനയും സര്‍ട്ടിഫിക്കേഷന്‍ സംവിധാനങ്ങളും നവീകരിക്കും. കയറ്റുമതി മത്സരശേഷി മെച്ചപ്പെടുത്തുക, പ്രോത്സാഹനം വര്‍ദ്ധിപ്പിക്കുക, കയറ്റുമതി, ഇറക്കുമതി വിപണികള്‍ വൈവിധ്യവല്‍ക്കരിക്കുക എന്നിവയും ലക്ഷ്യങ്ങളാണ്.
യുഎസിലേക്കുള്ള കയറ്റുമതിയുടെ ഏകദേശം 55 ശതമാനമാണ് ഓഗസ്റ്റ് ഏഴോടെ താരിഫിന് വിധേയമായത്. അതേസമയം ഏപ്രില്‍-ജൂലൈ കാലയളവില്‍ കാനഡ, സ്‌പെയ്ന്‍, ചൈന, ഹോങ്കോംഗ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേയ്ക്ക് ഇന്ത്യ കയറ്റുമതി വര്‍ദ്ധിപ്പിച്ചു. തുര്‍ക്കി, ഇന്തോനേഷ്യ, മലേഷ്യ, നെതര്‍ലന്റ്‌സ് തുടങ്ങിയ 14 രാഷ്ട്രങ്ങളിലേയ്ക്കുള്ള കയറ്റുമതി കുറഞ്ഞു.