
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് സെക്യൂരിറ്റികള്‍ ഈടായി സ്വീകരിക്കുന്നത് സിറ്റിഗ്രൂപ്പ് ഇന്‍കോര്‍പ്പറേറ്റ് വെല്‍ത്ത് വിഭാഗം അവസാനിപ്പിച്ചു. ഷോര്‍ട്ട്‌സെല്ലറായ ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ വഞ്ചന ആരോപണത്തെ തുടര്‍ന്നാണിത്. ബാങ്കുകള്‍ അദാനി ഗ്രൂപ്പ് കമ്പനികളില്‍ ധനകാര്യ പരിശോധന കര്‍ശനമാക്കിയിരുന്നു.
ഗ്രൂപ്പ് സെക്യൂരിറ്റികള്‍ ഈടായി സ്വീകരിക്കുന്നത് ക്രെഡിറ്റ് സ്യൂസ് ഗ്രൂപ്പ് എജിയും നിര്‍ത്തിവച്ചിട്ടുണ്ട്. അവരുടെ ചുവടുപിടിച്ചാണ് യുഎസ് വായ്പാ ദാതാവിന്റെ നീക്കം. അദാനി സെക്യൂരിറ്റികളുടെ വായ്പാ മൂല്യം പൂജ്യമാക്കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.
“അദാനി സെക്യൂരിറ്റികളില്‍ നാടകീയമായ ഇടിവ് ദൃശ്യമാണ്. നെഗറ്റീവ് വാര്‍ത്തകളെത്തുടര്‍ന്ന് സ്റ്റോക്ക്, ബോണ്ട് വിലകള്‍ കുത്തനെ ഇടിഞ്ഞു” സിറ്റി ഗ്രൂപ്പ് ഇന്റേണല്‍ മെമ്മോയില്‍ പറയുന്നു. അദാനി ഗ്രൂപ്പ് ബോണ്ടുകള്‍ യു.എസ് മാര്‍ക്കറ്റില്‍ തകര്‍ച്ച നേരിട്ടിരുന്നു.
ഓഹരികള്‍ കൂപ്പുകുത്തിയതോടെ 92 ബില്യണ്‍ ഡോളറോളം വിപണി മൂല്യം ചോര്‍ന്നു. തുടര്‍ന്ന് ആഭ്യന്തര ഓഫര്‍ പിന്‍വലിക്കാനും കമ്പനി നിര്‍ബന്ധിതരായി. വ്യാഴാഴ്ചയും ഓഹരികള്‍ നഷ്ടം നേരിടുകയാണ്.
പത്ത് ശതമാനത്തിലേറെയാണ് അദാനി എന്റര്‍പ്രൈസസ് ഓഹരി തിരിച്ചടി നേരിട്ടത്.ഗ്രൂപ്പിലെ മറ്റ് ഒന്‍പത് ഓഹരികളും ദുര്‍ബലമായിട്ടുണ്ട്. മൂലധന വിപണി പദ്ധതികള്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അദാനി പറയുന്നു.
ഈടുകളുടെ വായ്പാ മൂല്യം ഇല്ലാതാകുമ്പോള്‍ ക്ലയ്ന്റുകള്‍ മറ്റ് ഈടുകള്‍ നല്‍കണം. അല്ലെങ്കില്‍ ബാങ്കുകള്‍ക്ക് സെക്യൂരിറ്റികള്‍ പണമാക്കി മാറ്റാം.