
മുംബൈ: അദാനി ഗ്രീൻ എനർജി ഇനി സംയുക്ത സംരംഭം. ഫ്രഞ്ച് കമ്പനിയായ ടോട്ടൽ എനർജീസുമായി ചേർന്നാണ് 1,050 മെഗാവാട്ട് സംയുക്ത സംരംഭം രൂപീകരിക്കുന്നതായി അദാനി ഗ്രീൻ എനർജി പ്രഖ്യാപിച്ചത്.
ടോട്ടൽ എനർജീസ് അദനി ഗ്രീൻ എനർജിയുടെ 50 ശതമാനം ഓഹരികൾ സ്വന്തമാക്കി. ഏകദേശം 30 കോടി ഡോളർ ആണ് നിക്ഷേപം. സംയുക്ത സംരംഭ കരാർ നടപ്പിലാക്കുമ്പോൾ, കമ്പനിക്കും ടോട്ടൽ എനർജിസിനും കമ്പനിയിൽ 50:50 എന്ന അനുപാതത്തിൽ ആയിരിക്കും ഓഹരികൾ എന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. അദാനി ഗ്രീൻ എനർജിയ്ക്ക് 1,050 മെഗാവാട്ട് പ്രൊജക്റ്റ് പോർട്ട്‌ഫോളിയോയുണ്ട്.
സെപ്റ്റംബറിൽ ആണ് ഇതു സംബന്ധിച്ച കരാർ പ്രഖ്യാപിച്ചത്. അദാനി ഗ്രീനിൻെറ പ്രവർത്തന ശേഷി 300 മെഗാവാട്ടാണ്. നിർമ്മാണത്തിലിരിക്കുന്നത് 500 മെഗാവാട്ടിന്റെ പദ്ധതിയാണ്.
ഇന്ത്യയിലെ സൗരോർജ്ജ, കാറ്റ് പദ്ധതികൾ ഉൾപ്പെടെ 250 മെഗാവാട്ടിന്റെ ആസ്തികളും ഇതിൽ ഉൾപ്പെടുന്നു. 2030-ഓടെ 45 ജിഗാ വാട്ട് പുനരുപയോഗ ഊർജ ശേഷി എന്ന ലക്ഷ്യം കൈവരിക്കാൻ സംയുക്ത സംരംഭം സഹായിക്കുമെന്ന് കമ്പനി അധികൃതർ പറഞ്ഞു.
എണ്ണ, ജൈവ ഇന്ധനങ്ങൾ, പ്രകൃതി വാതകം, ഹരിത വാതകങ്ങൾ, വൈദ്യുതി എന്നിവ ഉൾപ്പെടെ ഊർജ്ജ മേഖലയിൽ ഉൽപ്പാദിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ഫ്രഞ്ച് മൾട്ടി എനർജി കമ്പനിയാണ് ടോട്ടൽ എനർജീസ്. 130 രാജ്യങ്ങളിൽ ഇത് പ്രവർത്തിക്കുന്നു.
ചൊവ്വാഴ്ച അദാനി ഗ്രീൻ എനർജി പ്രൊമോട്ടർമാർക്ക് മുൻഗണനാ വാറന്റുകൾ നൽകി 9,350 കോടി രൂപ സമാഹരിച്ചതായി പ്രഖ്യാപിച്ചിരുന്നു.
ഗുജറാത്തിലെ ഖാവ്ദയിൽ 2,167 മെഗാവാട്ട് സൗരോർജ്ജ-വൈദ്യുത പദ്ധതികളുടെ നിർമ്മാണത്തിനായി എട്ട് അന്താരാഷ്ട്ര ബാങ്കുകളിൽ നിന്നുള്ള ഫണ്ടിംഗോടെ 136 കോടി ഡോളർ സമാഹരിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.